തളിപ്പറമ്പ്: അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ 3 ലക്ഷം രൂപ വിലമതിക്കുന്ന മുതലുകൾ കവർച്ച നടത്തിയതായി പരാതി. പട്ടുവം മുള്ളൂൽ അരിയിൽ കോളനിക്ക് സമീപത്തെ ദേവ് നിവാസിൽ പി.കെ.സീമയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ജൂലായ്31 ന് വൈകുന്നേരം വീട് അടച്ച് കോട്ടയത്തെ ബന്ധുവീട്ടിൽ പോയതായിരുന്നു. ആഗസ്റ്റ്11 ന് രാവിലെയാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ച 3 പവൻ സ്വർണ്ണാഭരണങ്ങളും 50 ഗ്രാം വെള്ളിയാഭരണങ്ങളും
പൂജാമുറിയിൽ സൂക്ഷിച്ച 1000 രൂപ വിലമതിക്കുന്ന ഉരുളിയും അലമാരയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ച 10,000 രൂപയും ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു.


വീട്ടിനകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സ്വർണ്ണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ടോ എന്ന് സംശയമുള്ളതിനാലാണ് പരാതി നൽകാൻ വൈകിയത്. ലോക്കർ താക്കോൾ ഉൾപ്പെടെ കള്ളൻ കൊണ്ടുപോയതിനാൽ ബാങ്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്നാണ് ലോക്കർ തുറന്ന് സ്വർണാഭരണങ്ങൾ വീട്ടിലെ അലമാരയിൽ തന്നെ ഉണ്ടായിരുന്നു എന്ന് ഉറപ്പുവരുത്തിയത്.
Burglary at locked house in Thaliparam